Sunday, March 6, 2011

നാദാപുരം ബോംബ്‌ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഷാജി കുഞ്ഞാലിക്കാക്കെഴുതിയ കത്തിന്റെ പൂര്‍ണ്ണ രൂപം.



പ്രിയപ്പെട്ട കുഞ്ഞാലിക്കാ,

സംഗതി എടങ്ങേറായി.. നമ്മടെ കുട്ട്യോള്‍ക്ക് ഇങ്ങനെയൊരബദ്ധം തീരെ പ്രതീക്ഷിച്ചില്ല. ഞാനും മുനീര്‍ സായിവും കൂടി തീവ്രവാദ വിരുദ്ധ പ്രസംഗം ഒന്നു കൂടി കൊഴുപ്പിച്ച് തെരഞ്ഞെടുപ്പില്‍ ഞമ്മക്ക് പറ്റാത്ത കൂട്ടരെ ഒന്നു കൂടി ഒതുക്കാന്‍ വേണ്ടത് ചെയ്യുമ്പോഴാണ്‌ നാദാപുരത്ത് ആ ചങ്ങായിമാരുടെ കയ്യില്‍ നിന്നും ബോംബ് വീണ്‌ പൊട്ടിയത്. കൊയപ്പം പറ്റിയതെന്താണെന്നൊ....നമ്മളെ പത്രത്തില്‍ നമ്മള്‍ സ്ഥിരം എഴുതുന്ന തീവ്രവാദ വിരുദ്ധ ലേഖനം വന്ന അന്ന് തന്നെ മറ്റു പത്രക്കാരൊക്കെ "ബോംബ് പൊട്ടി ലീഗുകാര്‍ മരിച്ചു" എന്നാ എഴുതിയത്. പറ്റിയത് പറ്റി. ഇനിയിപ്പം ഇതാരുടെ തലയിലാ കെട്ടിവെക്ക്വാന്നാ ആലോചിക്കുന്നത്. മൌദൂദിയുടെ പുത്തകം വായിച്ചാണ്‌ നമ്മുടെ ആളുകള്‍ തീവ്രവാദിയായതെന്ന് പറഞ്ഞാല്‍ ഏശില്ലല്ലൊ? പലതവണ മാര്ക്കിസ്റ്റുകാരുടെ കയ്യിന്നും അവിടെ മുമ്പ് പൊട്ടിയിട്ടുണ്ടല്ലൊ...അതൊക്കെ പറഞ്ഞ് അവരുടെ പക്കല്‍ പിടിച്ച് നില്ക്കാന്‍ നോക്കുന്നുണ്ട്. തെരഞ്ഞെടുപ്പൊക്കെ അടുത്ത സമയമായത് കൊണ്ട് എന്‍ ഡി എഫിന്റെ തലയില്‍ കെട്ടിവെക്കുന്നത് അത്ര പന്തിയുമല്ല.

ആകെയുള്ള സമാധാനം നമ്മള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടോണ്ടിഴയുന്ന നമ്മുടെ സമുദായ സംഘടനകളൊന്നും കാര്യമായി ഞമ്മക്കെതിരെ തിരിഞ്ഞിട്ടില്ലാന്നുള്ളതാ... ആ ജമാഅത്തും ആരിഫലിയും നമ്മക്കെതിരെ വല്ലാണ്ട് പറയുന്നുണ്ട്...അല്ലാ.. ഓല്ക്ക് പറയാലോ....ഓലെ പക്കന്നു ഇതു വരെ ബോം ബൊന്നും പൊട്ടിയിട്ടില്ലല്ലൊ. എന്നു വെച്ച് ഓല്‌ തീവ്രവാദ്യളാ, ഓല്‌ തീവ്രവാദ്യളാ.... എന്ന് നമ്മള്‌ പറയുന്നത് കുറക്കൊന്നും വേണ്ടട്ടോ.. കുറച്ച് ദിവസം കഴിയുമ്പോ നമുക്ക് തീവ്രവാദവിരുദ്ധ കാമ്പയിന്‍ വീണ്ടും തുടങ്ങുകയും വേണം . പിന്നെ നാദാപുരത്ത് മരിച്ചവരൊന്നും ലീഗുകാരല്ലെന്ന് നമ്മളങ്ങ് തീര്‍ത്ത് പറഞ്ഞാലോ.. ഇങ്ങളെ അഭിപ്രായം അറിയിക്കണം . എന്റെ ചെറിയ ബുദ്ധിയില്‍ തോന്നിയതാണ്‌. അല്ലേലും ഓല്‌ മരിച്ച് പോയില്ലെ? ഇനിയിപ്പം അവര്‍ ലീഗുകാരല്ലല്ലൊ?

ബോംബ് പൊട്ടിയ ദിവസം ചാനലില്‍ മുനീര്‍ സായിവ് കുറച്ച് പരുങ്ങുന്നത് ഞാന്‍ കണ്ടതാ...മൂപ്പര്‍ ക്ക് മറുപടി പറയാന്‍ ശരിക്കങ്ങ് കിട്ടാത്തത് പോലെ. മരിച്ചവര്‍ ലീഗില്‍ പ്രവര്‍ ത്തിച്ചിരുന്നോ എന്നു പരിശോധിക്കുമെന്നും ഞമ്മള്‌ തീവ്രവാദത്തിന്‌ എതിരാണെന്നും സാധാരണ പറയുന്നത് പോലെ പറഞ്ഞിട്ടുണ്ട്. ഇങ്ങളും ഞാനും മുനീര്‍ സായിവുമൊക്കെ ഒന്നു കൂടി ശ്രദ്ധിക്കേണ്ട സമയമാണെന്ന് പ്രത്യേകം പറയേണ്ടല്ലൊ?

സമയം അത്ര പന്തിയല്ല. ഏതായാലും ഇലക്ഷന്‍ കസറണം . വേറൊരു കാര്ര്യം .... നാദാപുരത്തെ സ്ഫോടനത്തില്‍ നമ്മള്‌ നേതാക്കന്‍മാര്‍ക്ക് പങ്കില്ലാ എന്ന് ബോംബ് പൊട്ടിയ ഉടന്‍ തന്നെ പറഞ്ഞത് നന്നായിട്ടോ. അല്ലേലും ഞാനോ ഇങ്ങളോ ഇതുവരെ എവിടെയെങ്കിലും ബോംബ് വെച്ചിട്ടുണ്ടോ? അതൊക്കെ ഞമ്മക്ക് സിന്ദാബാദ് വിളിക്കുന്ന ചില ചെക്കന്മാര്‍ ചെയ്യാന്നല്ലാതെ...ഞാന്‍ നിറ്ത്താണ്‌. ബാക്കി ഫോണില്‌ പറയാം . സമുദായത്തെ കൂട്ടിപ്പിടിച്ച് ഈ ഹലാഖ് പിടിച്ച പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഇങ്ങളൊന്ന് കൂടി ആലോചിക്കണം .

ലീഗ് നേതൃത്വം അറിയാതെയാണ്‌ നാദാപുരത്ത് ഇക്കണ്ടതൊക്കെ നടന്നത് എന്നും ഇനി നടക്കാനിരിക്കുന്നത് എന്നും ഇങ്ങള്‌ ബാങ്ക് കൊടുക്കുന്ന നേരം നോക്കി ആള്‌ കൂട്ണ ഒരു യോഗത്തില്‍ വെച്ചങ്ങ് പറഞ്ഞേക്കണം . അത് മതി ഞമ്മക്ക് അയ്നെ സത്യാക്കി മാറ്റാന്‍ .. കൂടുതല്‍ ഞാന്‍ പറഞ്ഞ് തരേണ്ടല്ലൊ. തല്ക്കാലം എഴുത്ത് നിര്ത്തട്ടെ.

എന്ന്

സ്വന്തം ഷാജി

Friday, January 28, 2011

ഫെയ്സ്ബുക്കിലെ പൂവാലന്മാര്‍

എന്റെയൊക്കെ ചെറുപ്പകാലത്ത് ഇടക്ക് കേള്‍ക്കുന്ന വാര്‍ത്ത കളിലോന്നായിരുന്നു പെണ്‍കുട്ടികളെ ശല്യം ചെയ്ത പൂവാലന്മാരെ പോലീസ് പൊക്കി എന്നത്. ഇപ്പോഴും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാറുമുണ്ട്. കാലം പുരോഗമിച്ചെന്നു പറയപ്പെടുമ്പോഴുള്ള പുതിയ കമന്റടി ശ്രദ്ധിച്ചപ്പോഴാണ് അതിനെ കുറിച്ച് ഒന്ന് രണ്ടെണ്ണം പറയാന്‍ തോന്നിയത്. ലോകം കാണെ പെണ്‍കുട്ടികള്‍ പോസ്റ്റ്‌ ചെയ്ത ഫോട്ടോയെ കുറിച്ചല്ലേ ഞങ്ങള്‍ കമന്ടടിച്ചത് എന്ന് ഫേസ്ബുക്ക് കമന്ടടിക്കാര്‍ക്കും ഞങ്ങളെ ഫോട്ടോ എങ്ങനെയിട്ടാലും നിങ്ങക്കെന്താ ചങ്ങായീ എന്ന് യുവ കൌമാര പെണ് കൊടിമാര്‍ക്കും (വീട്ടമ്മമാര്‍ക്കും) തോന്നിയേക്കാം. എങ്കിലും ചിലത് പറയാം.

ഈയടുത്ത് അല്പം മാന്യമെന്നു തോന്നിക്കുന്ന, എന്നാല്‍ ഇറുകിയ വസ്ത്രം ധരിച്ചു ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട വിവാഹിതയെ കുറിച്ച് ഒരു വിരുതന്റെ കമന്റ് മര്യാദ കെട്ടതായിരുന്നു. സിനിമകളിലും പരസ്യങ്ങളിലും പ്രദര്‍ശിപ്പിച്ചിരുന്ന ശരീര വടിവ് ഇനി സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ മാന്യമായി (?) തന്നെ ആവാമെന്ന് സ്ത്രീ പുരുഷ സമത്വ വാദക്കാരും, ആസ്വാദനം ആരുടെ ഭാര്യയേയും പെങ്ങളെയും കുറിച്ചുമാവാമെന്നു ആധുനിക ഓണ്‍ ലൈന്‍ കമന്ടടിക്കാരും തീരുമാനിച്ചാല്‍ പിന്നെ രക്ഷയില്ലല്ലോ ല്ലെ? വരും കാലങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴി വെക്കാവുന്ന ഇത്തരം പോസ്റ്റിങ്ങുകള്‍ ഒഴിവാക്കാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സാധിക്കാതതെന്തേ? ഏറ്റവും ആകര്‍ഷകമായ ഫോട്ടോ തന്നെ ഫെസ്ബുക്കിലിടാന്‍ അവര്‍ക്ക് പ്രേരകമാകുന്ന ഘടകം എന്താണ്? പത്ര മാധ്യമങ്ങളിലൂടെ ദിനേന പുറത്ത് വരുന്ന ദുരന്ത വാര്‍ത്തകള്‍ നമ്മുടെ കണ്ണ് തുറപ്പിക്കാതതെന്താണ്? ഏതായാലും ആധുനിക പൂവാലന്മാര്‍ക്ക് ഒന്നാശ്വസിക്കാം. കമന്റടി അതെത്ര വൃത്തി കെട്ടതായാലും ഫെസ്ബുക്കിന്റെ ഇക്കാലത്ത്‌ അതിനും മാന്യത കൈവന്നിരിക്കുന്നു. അത് കൊണ്ടാണല്ലോ ഏതെങ്കിലും ഒരു സാമൂഹ്യ വിഷയമോ പോതുവിഷയമോ സൂചിപ്പിക്കുന്ന ഫോട്ടോ അറിയാതെ പോലും നോക്കാത്ത ചിലര്‍ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ പോസ്റ്റിംഗ് കണ്ടാല്‍ നിമിഷങ്ങള്‍ക്കകം കമന്റുകള്‍ കൊണ്ട് നിറക്കുന്നത്. കേരളത്തിലെ പ്രശസ്ഥമായ ഒരു എഞ്ചിനിയറിംഗ് കോളേജിലെ ചില ആണ്‍കുട്ടികളുടെ മുഖ്യ ഹോബി എന്താണെന്ന് കൂടി അറിഞ്ഞോളൂ. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഫോട്ടോ തങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് വെക്കുക.

ആണുങ്ങള്‍ക്ക് ഫോട്ടോ ഫെസ്ബുക്കിലിടാമെങ്കില്‍ ഞങ്ങളുടെന്തെതാ പാടില്ലാത്തത് എന്നാണ് സഹോദരിമാരുടെ വാദമെങ്കില്‍ ഒന്ന് പറയാം. ആകര്‍ഷണീയ വസ്ത്ര ധാരണത്തിലുള്ളതോ ഉയര്‍ന്ന ക്വാളി റ്റി യുള്ളതോ ആയ ഫോട്ടോ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്‌. അത് നടക്കുന്നുമുണ്ട്. അത് സ്ത്രീ പുരുഷ സമത്വത്തിന്റെയോ അവകാശത്തിന്റെയോ പ്രശ്നമല്ല. മാനത്തിന്റെ കൂടി പ്രശ്നമാണ്. നമ്മുടെ പെണ് കുട്ടികളും സഹോദരിമാരും അപമാനിതരാവാതിരിക്കാന്‍ ചില നിയന്ത്രണങ്ങള്‍ പാലിച്ചേ മതിയാകൂ. ആധുനിക സാങ്കേതിക വിദ്യകള്‍ നന്മയെക്കാള്‍ കൂടുതല്‍ തിന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന ഇക്കാലത്ത്‌ പ്രത്യേകിച്ചും. വിവാഹിതരായ സ്ത്രീകളുടെ ഫോട്ടോക്ക് ആസ്വാദന കമന്റുകളിട്ട് വിവാഹ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി ഈയിടെ വാര്‍ത്താ വന്നതാണ്. ഫെസ്ബുക്കാന് ഇതിനു കാരണമായതെന്നും വ്യക്തമായിട്ടുണ്ട്.

ഇപ്പോഴും തീരുമാനം ഓരോരുത്തരുടെതുമാണ്. ഇന്റര്നെറ്റിലൂടെ ലോകത്തിനു മുമ്പിലേക്ക് എന്തൊക്കെ വെളിപ്പെടുത്താം എന്തൊക്കെ വെളിപ്പെടുത്തികൂടാ എന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്. വാവിട്ട വാക്ക് പോലെ കൈവിട്ട ആയുധം പോലെ ഇന്റര്‍നെറ്റില്‍ പോസ്റ്റ്‌ ചെയ്ത ഫോട്ടോയും തിരിച്ചെടുക്കാന്‍ കഴിയാത്തവിധം പലരിലും എത്തിക്കഴിഞ്ഞിരിക്കുമെന്നു ഓര്‍ക്കുന്നത് നന്ന് എന്ന് മാത്രം. ദൈവം നമ്മെ രക്ഷിക്കട്ടെ.